7/20/14

“ഛോളി കേ പിഛേ” – കാലം പോയ പോക്കേ..!!

ദൂരദർശൻ കാണിക്കുന്ന ചിത്രഹാർ കണ്ടില്ലെങ്കിൽ ജീവിതം വഴി മുട്ടി പോകുമോ എന്ന് വിചാരിച്ചിരുന്ന കാലം. അതുകൊണ്ടാണ് വീട്ടിലെ ട്ടി.വി പ്രവർത്തിക്കാത്തതു കാരണം അടുത്ത വീട്ടിലേക്ക് പാഞ്ഞത്. ഞാനും അവിടെയുള്ളവരും കൂടി ഒരോ പാട്ടുകളും സീനുകളും ആസ്വദിച്ചു കൊണ്ടിരിക്കുകയാണ്, അപ്പോഴാണ് അന്നത്തെ പേരുകേട്ട  പാട്ടായ " ഛോളി കേ പിഛേ.........മാധുരി ദീക്ഷിത്തിന്റെ പാട്ട് വന്നത്.പാട്ടിന്റെ വരികളും ഡാൻസും കണ്ട് അവിടത്തെ ഗൃഹനാഥൻ മുറിയിൽ നിന്നും എണീറ്റ്  പോയി.ചിത്രഹാർ കണ്ട് കൊണ്ടിരിക്കുന്ന ഗൃഹനാഥയെ വിളിച്ച് ട്ടിവി "ഓഫ് " ചെയ്യാൻ പറയുന്നുണ്ടെങ്കിലും,  കണ്ണ് തള്ളി വായ്പൊളിച്ച് ഇരിക്കുന്ന എന്നെയും അവരുടെ കുട്ടികളേയും കണ്ട അവർക്ക് അത് "ഓഫ് " ചെയ്യാൻ ഒരു വിഷമം. പിന്നെയും ഭർത്താവിന്റെ നിർബന്ധം സഹിക്കാൻ വയ്യാതായപ്പോൾ, അവർ ഞങ്ങളുടെ മുൻപിൽ വെച്ച് തന്നെ പറഞ്ഞു -"ഇപ്പഴത്തെ കുട്ടികൾക്ക് ഇതൊന്നും സാരമില്ല !"

തിരിച്ച് വീട്ടിൽ പോകുന്നതിന് മുൻപായി എല്ലാവരോടും യാത്ര പറയുന്ന സമയത്താണ്, ഗൃഹനാഥൻ അവിടെ ഇല്ലെന്ന് മനസ്സിലായത്. എന്റെ അന്വേഷണത്തിന്റെ ഭാഗമായി മാമൻ കഷായം കുടിച്ച മുഖത്തോടു കൂടി  പ്രത്യക്ഷപ്പെട്ട്, എന്റെ യാത്ര പറച്ചിലിനെ ശരിവെച്ചെങ്കിലും കുട്ടികളുടെ മുഖത്ത് നോക്കാൻ ഒരു പ്രയാസം.കൂട്ടത്തിൽ ഇതൊന്നുമല്ല ജീവിതം നന്നായി പഠിച്ചാലെ ഇന്ന് ജീവിക്കാൻ പറ്റുകയുള്ളൂ എന്ന ഉപദേശവും ഉണ്ടായിരുന്നു.പഴയകാലത്തെ അർത്ഥവത്തായ സിനിമ പാട്ടുകളേയും അത് പാടിയ വരെക്കുറിച്ചും അഭിനയിച്ചവരെക്കുറിച്ചും പറഞ്ഞു തന്നു.രണ്ടു -മൂന്നു പാട്ടുകൾ യാതൊരുവിധ ശ്രുതിയോ സംഗതിയോ ഇല്ലാതെ പാടുകയും കൂടി ചെയ്തപ്പോൾ ........ഇനി ചിത്രഹാർ കാണാൻ വീട്ടിലേക്ക് വരില്ലെന്ന് ഞാൻ മനസ്സിൽ പ്രതിജ്ഞയെടുത്തു.

ദൂരദർശനുപുറമെ മറ്റ് ചാനലുകളുടെ അരങ്ങേറ്റത്തോടെ, വീട്ടിലുള്ളവരിലെ പലരുടെ മുഖവും കഷായം കുടിച്ചതു പോലെയായി.ദൂരദർശൻ നടത്തിയിരുന്ന സെൻസർ (censor) -ന്റെ ഭാഗമായിട്ട് കാണിച്ചിരുന്ന പൂവിന്റെയും അരയന്നങ്ങളുടെ ക്ലിപ്പുകൾ സ്റ്റാർ മൂവീസ് ..........പോലത്തെ ചാനലുകൾ കാണിക്കാത്തതായിരുന്നു പ്രധാന കാരണം. സീനുകൾ കണ്ട് പരിചയിച്ചതോടെ "എന്താ, ഛോളി കേ പീഛേ  പാട്ട് കണ്ട മാമന്റെ മുഖം പോലെയിരിക്കുന്നത് " എന്ന  തമാശ ചോദ്യം.പിന്നീട് ചമ്മിയ മുഖമായിട്ടിരിക്കുന്ന വീട്ടുകാരോടൊ കൂട്ടുകാരോടോ "  എന്താ, ഛോളി കേ പീഛേ" ആയിട്ടിരിക്കുന്നേ എന്ന കളിയാക്കലായി മാറി.

  വേണ്ടാത്ത സീനുകളിലേക്ക് കത്രിക വെക്കുന്നതു പോലെയായിരുന്നു പരിപാടികൾ ക്കിടയിൽ ചാനലുകൾ മാറ്റുക എന്നത് ആർക്കോ  തോന്നിയ ഐഡിയ യുടെ  ഭാഗമായിരുന്നു  അതോടെ പരിപാടികൾ കാണാൻ കാഴ്ച എത്ര ആവശ്യമാണോ അത്രയും പ്രാധാന്യം തന്നെ "റിമോട്ടുകൾക്കും ഉണ്ടായിരുന്നു.

ജീവിതത്തിൽ പുതിയതായി വന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ട സമാധനത്തിൽ ഇരിക്കുമ്പോഴാ ണു, അടുത്ത കണ്ട മലയാള സിനിമ എന്നെ വീണ്ടും "ഛോളി കേ പീഛേ" എന്ന പാട്ടും അതിന്റെ പിന്നിലെ കഥകളും ഓർമ്മപ്പെടുത്തുന്നതായിരുന്നു.

കുറെ കാലം കഴിഞ്ഞ് തിയറ്ററിൽ ഇരുന്ന് സിനിമ കാണുന്ന സന്തോഷത്തിലായിരുന്നു ഞാൻ. പക്ഷെ "ലോ പോയിൻ റ് എന്ന മലയാള സിനിമ, ആദ്യം മുതൽ, പീഡനത്തിന്റെ ഭാഗമായിട്ടുള്ള ആത്മഹത്യാശ്രമം.അതോടെ പീഡനം,റേപ്പ്, മൈനർ പ്രായപൂർത്തിയാകാത്ത..........ഇവയെ കുറിച്ചുള്ള ഡലലോഗുകൾ ആയിരുന്നു.ഇതൊക്കെ നായികയുടെ ദു:ഖങ്ങളാണെങ്കിൽ നായകന്  ,സ്വന്തം കരിയറിനെ അത്യന്തം സ്നേഹിക്കുന്ന മാതാപിതാക്കന്മാർ, അവരുടെ ഇടയിലേക്ക് കടന്ന് വരുന്ന അനിയനെയോ/ അനിയത്തിയോ അബോർഷൻ ചെയ്യാനും അല്ലെങ്കിൽ അതിനായി "പ്രീകോഷൻ( precaution) എടുക്കാത്തതിനെപ്പറ്റി തല്ല് കൂടുന്ന അച്ഛ്നും അമ്മയും. ദ്വായാർതഥങ്ങൾ വേറേയും.സിനിമ കഴിഞ്ഞപ്പോൾ കൂട്ടിന് കൊണ്ടു വന്ന പിള്ളേർ സംഘത്തിന്റെ മുഖത്ത് നോക്കാൻ എനിക്കാകെ ഒരു വിഷമം. ചരിത്രം ആവർത്തിക്കുന്നു എന്ന് പറയുന്നത് പോലെയായി. എന്തായാലും സിനിമയുടെ അവസാനം   വക ചിന്തളിൽ നിന്നും വ്യത്യസ്തമാണ് എന്ന ഒരു  സമാധാനം.

ഏതാനും ദിവസങ്ങൾക്ക് ശേഷം എറണാകുളത്ത് താമസിക്കുന്ന എന്റെ ഒരു കൂട്ടുകാരിയെ കണ്ടു അവൾക്കും ഒരു ടീനേജ് പ്രായത്തിലെ ഒരു മകളുണ്ട്.അവളെ കണ്ടതും "ലോ പോയിന്റ്" സിനിമയും അതിലെ ഡയലോഗുകളെ ക്കുറിച്ചായിരുന്നു എനിക്ക് പറയാനുള്ളത്. പക്ഷെ അവൾക്ക് അത് കേട്ടിട്ട് വലിയ ഭാവവ്യത്യാസം ഒന്നുമില്ല. അവളുടെ അഭിപ്രായത്തിൽ പീഡനവാർത്തകളൊക്കെ എന്നും പത്രത്തിലുള്ളത് അല്ലെ. ഇന്ന് അഞ്ചു വയസ്സുകാരി ആണെങ്കിൽ നാളെ അമ്പത്തിയഞ്ചു വയസ്സുകാരി.......വയസ്സിൽ മാത്രമെ വ്യത്യാസമുള്ളൂ.........അതുകാരണം കുട്ടികൾക്ക് ഒക്കെ കഥകളിൽ വലിയ പുതുമയില്ല. അവൾ എന്നെ ആശ്വസിപ്പിക്കാനായിട്ട് പറഞ്ഞു-" നിനക്ക് ഒരു ട്ടിക്കറ്റിനായി 35 - 50 രൂപയല്ലെ ആയുള്ളൂ. ഞങ്ങൾ ലുലുമാളിലാണ് സിനിമ കാണാൻ പോവുക കൂട്ടത്തിൽ നിന്ന അവിടെ നിന്ന് കഴിക്കുകയും ചെയ്യും അതും കൂടെ ആവുമ്പോൾ ഒരു ആയിരത്തിന്റെ നോട്ട് തീരും. നഷ്ടത്തിന്റെ മുൻപിൽ വക ഡയലോഗുകൾ എത്രേയൊ നിസ്സാരം!

അവളുടെ ആശ്വാസവചനങ്ങൾ കേട്ടപ്പോൾ, രണ്ട് മൈനസ്സുകൾ തമ്മിൽ ഗുണിക്കുമ്പോൾ പ്ലസ്സ് ആകുന്ന കണക്കിലെ ചില കളികളെയാണ് ഓർമ്മ വന്നത്.എല്ലാ മൈനസ്സ് ചിന്തകളും രൂപയുടെ മുൻപിൽ പോസിറ്റീവ് ആകുന്നു. അതോടെ "ഛോളി കെ പിഛേ.... യുടെ മുഖഭാവത്തിന് വിടപറഞ്ഞ് ..........ഇപ്പഴത്തെ കുട്ടികൾക്ക് ഇതൊന്നും സാരമില്ല .....എന്ന് ഞാൻ സ്വയം പറഞ്ഞ് ആശ്വസിച്ചു!!!!!  കാലം പോയ പോക്കെ!!!!!!