4/16/18

ഇരുചക്ര വാഹനത്തിൽ ഡൽഹിയിൽ നിന്നു കേരളത്തിലോട്ടുള്ള യാത്ര :-)

16/12/2017


അറ്റം കാണാതെ നീണ്ടു കിടക്കുന്ന ആ ടാറിട്ട റോഡിന്റെ ഒരറ്റത്തു നിന്ന് ഏകദേശം
3000കി.മീ.യാണ്, യാത്ര ചെയ്യേണ്ടത്.എടുത്ത തീരുമാനം ശരിയാണോ എന്നറിയാതെ,
പല ദൈവങ്ങളോടുള്ള പ്രാർത്ഥനകളായിരുന്നു എന്‍റെ മനസ്സ് നിറയെ.


ഡൽഹിയിൽ നിന്നും ഡിസംബർ മാസത്തിൽ ഇങ്ങനെത്തെ ഒരു   യാത്ര
എന്നു പറയുമ്പോൾ തണുപ്പിൽ നിന്നുള്ള രക്ഷ നേടുക എന്നതാണ് പ്രാധാനം .
സാധാരണ ഉപയോഗിക്കുന്ന കമ്പിളി ഉടുപ്പുകൾ യാത്രാഭാണ്ഡത്തിലെ വലിയൊരു
പങ്ക് സ്വായത്തമാകുന്നതുകൊണ്ട്,കൃത്രിമമായുണ്ടാക്കിയവ ( synthetic)  മേടിച്ചു.
എന്നാലും കൈയുറകൾ, ഫ്ലാന്നേൽ(flannel) കൊണ്ടുള്ളതായിരുന്നു.തണുപ്പും
തണുത്തകാറ്റുമെല്ലാമായി കൈപ്പത്തികൾ ശരിക്കും മരവിച്ചു പോയി.
തണുപ്പുകാലത്തെ മറ്റൊരു ശാപമാണ് 'മൂടൽമഞ്ഞ്‌'. യാത്രയുടെ പലഭാഗത്തായി
പത്ത് - പതിനഞ്ചു നിമിഷങ്ങളിൽ ഒന്നും കാണാൻ പറ്റാത്ത അവസ്ഥ. വാഹനങ്ങൾ
'പാർക്കിംഗ് ലൈറ്റ്' ഇട്ടിട്ടുണ്ട്.രാത്രി 9 മണിമുതൽ രാവിലെ 7 മണി വരെ ദേശീയ പാത
കളിൽ വലിയ ട്രക്കുകളുടെയും ലോറികളായിരിക്കും കൂടുതൽ. അതിനിടയിൽ
കൂടിയാണ് ബൈക്ക് യാത്ര. മുന്നിൽ കാണുന്ന  'പാർക്കിംഗ് ലൈറ്റ്' അനുഗമിക്കുക,
അത് ഏത് വണ്ടിയാണ് എന്നറിയാൻ തന്നെ സാധിക്കാത്ത വിധമാണ്, 'മൂടൽമഞ്ഞ്‌'.
എനിക്ക് ശരിക്കും പേടി തോന്നിയ നിമിഷങ്ങളായിരുന്നു.എവിടെയെങ്കിലും ഒതുക്കി
നിറുത്തിയാലോ എന്ന് പറയാതിരുന്നില്ല, പക്ഷെ പുറകിൽ നിന്ന് ആരെങ്കിലും
വന്നിടിക്കുമോ എന്ന ഭയത്താൽ മുന്നോട്ട് ....ഇങ്ങനത്തെ സാഹചര്യങ്ങൾ
ഇതിനുമുൻപും പലപ്രാവശ്യണ്ടായിട്ടുണ്ടെങ്കിലും അന്നൊന്നും തോന്നാത്ത ഒരു
ഭയമായിരുന്നു മനസ്സിലുണ്ടായത്.യാത്രകളിലെ 'experience' എന്ന
തരത്തിലെടുക്കാനാണ്, ഓടിക്കുന്നയാളുടെ നിർദ്ദേശം. അദ്ദേഹം കുറേക്കാലമായിട്ട്
കൊണ്ടുനടക്കുന്ന ഒരു സ്വപ്നസാക്ഷാൽക്കാരമാണ് ഈ യാത്ര!


കൂട്ടുകാര്‍ എന്നും ദൈവം തരുന്ന വലിയ സമ്പത്താണെന്ന് തോന്നിപ്പോയ
നിമിഷങ്ങളായിരുന്നു, വഴിയിൽ കൂട്ടുകാരെ കണ്ടപ്പോൾ.അവർ എട്ടോ - പത്തോ
ബൈക്കുകാർ രാജസ്ഥാനിലെ ഒരു തടാകത്തിനടുത്തേക്കുള്ള യാത്രയിലാണ്.
അവരോടൊപ്പം വഴിയിലെ ചായക്കടയിൽ നിന്നും ചായ കുടിച്ച്, വര്‍ത്തമാനവും
തമാശകളുമൊക്കെയായി ഏതാനും സമയം ചെലവഴിച്ചപ്പോൾ, മനസ്സിൽ തോന്നിയ
ഭയാശങ്കകൾ പിൻവാങ്ങിയോ എന്ന് സംശയം.

എന്തിനും ഏതിനും മാർഗ്ഗദർശിയായിട്ട് "gps" ആണുള്ളത്. ദേശീയ പാതകളും
ബൈപാസുകളുമുള്ള കാരണം നഗരക്കാഴ്ചകളിൽ നിന്ന് മാറി പോവുകയാണ്.
ചിലയിടങ്ങളിൽ തനി നാട്ടിൻ പുറത്ത് കൂടിയാണ് യാത്ര.കാർഷിക ജീവിതത്തിന്റെ
സൗന്ദര്യം നിറഞ്ഞു നിൽക്കുന്നു.ചില വഴികളിൽ പശുക്കൾ കൂട്ടമായി
കിടക്കുകയാണ് അതുകാരണം ബാക്കിയുള്ളവർക്ക് പ്രത്യേകിച്ച് വാഹനം ഓടിക്കുന്ന
വർക്ക്  ഉണ്ടാവുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് പശുക്കളോ മനുഷ്യരോ ഓര്‍ക്കുന്നേയില്ല
. ഉള്ള സ്ഥലത്തു കൂടെ എല്ലാവരും അഭ്യാസം തികഞ്ഞ ഡ്രൈവർ ആവുകയാണ്.
മറ്റു ചില സ്ഥലങ്ങളിൽ വളരെ സാവധാനത്തിൽ റോഡ് ക്രോസ്സ് ചെയ്യുന്നത്,
വണ്ടിയുടെ വേഗതയും അവരുടെ നടത്തത്തിന്റെ വേഗതയും അനുരൂപമല്ലാത്തതു
കൊണ്ട് പലപ്പോഴും 'സഡൻ ബ്രേക്ക് ' ഇടേണ്ടി വന്നു.

പശുക്കൾ വഴിയിൽ ഇരിക്കുന്നത്, വാഹനങ്ങൾ പോകുമ്പോൾ അവരുടെ പുറത്ത്
ഇരിക്കുന്ന ഈച്ചകളും ചെറിയ പ്രാണികളും പറന്നു പോകാൻ വേണ്ടിയാണ്.
അതുപോലെ പശുക്കൾ എല്ലാവരേയും എപ്പോഴും വിശ്വസിക്കുന്നു. അതുകൊണ്ട്
അവർ ഒരിക്കലും തിരിഞ്ഞോടുകയോ ഓടുകയോ ചെയ്യാറില്ലത്ര.പശുവിന്റെ
'സൈക്കോളജി' അറിയാവുന്നവരാരോ പിന്നീട് പറഞ്ഞതാണിത്. നമ്മുക്ക്  
ഇതൊന്നും അറിയാത്തതാണ് കുഴപ്പമായത്.

നഗരങ്ങളിലെ ഭക്ഷണശാലകളിലെ പുതിയ പ്രമേയമാണ്, ദാബ.എന്നാൽ അവിടെ
കാണുന്ന അസാധാരണമായ സുഖസൗകര്യങ്ങളൊന്നും റോഡിനിരുവശമുള്ള
ദാബ കളിൽ ഉണ്ടായിരുന്നില്ല. നല്ല ചൂടുള്ള ദാൽക്കറിയും തന്തൂരി റൊട്ടിയും
തൈരുമാണ് പ്രധാന ഭക്ഷണം. ഞങ്ങൾ രണ്ടുപേരും കഴിച്ചിറങ്ങിയപ്പോൾ ബില്ല്
വന്നത്, 130 രൂപ.


ഏകദേശം 530കി.മീ. ദൂരെയുള്ള രാജസ്ഥാനിലെ 'Deogarh' -ലാണ് അന്ന് താമസിക്കാൻ
ഞങ്ങൾ പ്ലാൻ ചെയ്തിരിക്കുന്നത്.ഡൽഹി -മുബൈ ദേശീയ പാതയിൽ നിന്ന്
ഏകദേശം 4 കി.മീ ഉള്ളിലായിട്ടുള്ള ' Deogarh Mahal' ലിൽ, അവിടെയാണ് ഞങ്ങള്‍
താമസിക്കാന്‍ പ്ലാന്‍  ചെയ്തിരിക്കുന്നത് .

പൈതൃകമായി കിട്ടിയ മഹൽ,  പുരാതന ആഡംബരസമൃദ്ധിയോടെ എന്നാൽ എല്ലാ
ആധുനിക സൗകര്യങ്ങളുള്ള ഒരു ഹോട്ടൽ ആക്കി മാറ്റിയിരിക്കുകയാണ്.1996 -യിൽ ചില
പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയെങ്കിലും വളരെ ഇടുങ്ങിയ ഇടനാഴികളും
നടുമുറ്റവും തടിയുടെ കോവണികളും കൊത്തുപണികളോടു കൂടിയ ഫർണീച്ചറുകളും  
കണ്ട് ആശ്ചര്യഭരിതമായി. അതിൻ്റെ വശത്തായി നിന്നും ഇരുന്നും ഫോട്ടോക്ക് 'പോസ്സ് '
ചെയ്തപ്പോൾ, നമ്മുടെ തറവാട്ടിലെ വലിച്ചാലും ഉന്തിയാലും അനങ്ങാത്ത അപ്പാപ്പൻറെ
തടിയൻ കസേരയും അമ്മാമ്മയുടെ മുണ്ടു പെട്ടിയും ചാരു കസേരയൊക്കെ പറ്റി
ഓർക്കാതെ ഇരിക്കാൻ കഴിഞ്ഞില്ല.
സ്പാ(spa) ജക്കൂസി(jacuzzi) നീന്തൽക്കുളം .........അവിടത്തെയെല്ലാം തിരക്ക് കാണുമ്പോൾ
നമ്മുടെ ദൈനംദിന ജീവിതത്തിലെ തിക്കും തിരക്കും പിടിച്ച ജീവിതത്തിൽ നിന്നുള്ള
മോചനം എന്ന പോലെയാണ് പലരും. ചിലർക്ക് അത് ഒരു 'ഒത്തു ചേരൽ' അതിന്റെ
ബഹളവും സന്തോഷവും കാണാം. ദേശികളും വിദേശികളും ധാരാളം. പക്ഷേ എന്തു
സൗകര്യം ഉണ്ടായിട്ടെന്താ, 'ഇന്റർനെറ്റ് / വൈ -ഫൈ കിട്ടണമെങ്കിൽ 'റിസിപ്ഷൻ' വരെ
പോകണം. ആ സൗകര്യത്തിനായിട്ടാണ് അങ്ങോട്ട് പോയതെങ്കിലും തിരിച്ചു മുറി
കണ്ടുപിടിക്കാൻ വളരെ പാടു പെട്ടു.അതു കാരണം 'മഹൽ' നകത്തെ എല്ലാ
ചിത്ര രചനകളും അലങ്കാര സാധനങ്ങളും കാണാൻ സാധിച്ചു അല്ലെങ്കിൽ
കാണേണ്ടി വന്നു.മട്ടുപ്പാവിൽ നിന്ന് ആ മുഴുവന്‍ നഗരവും കാണാന്‍ സാധിക്കും.
തൊട്ടടുത്ത വീടുകളിലെ കുട്ടികള്‍ പട്ടം പറപ്പിക്കുന്ന തിരക്കിലാണ്. അവരുടെ
വീടിന്റെ ടെറസിൽ ജലസംഭരണികളോടപ്പം ചാണകവും ഉണക്കി വെച്ചിരിക്കുന്നത്
പുതുമയുള്ളതായി തോന്നി.
നഗരത്തിന്റെ മദ്ധ്യഭാഗത്തായിട്ടാണ് ഈ മഹൽ, വഴികളും ചുറ്റുമുള്ള കടകളിലും
വീടുകളിലും   മഹൽ- ഉള്ള പോലത്തെ ആഡംബരം ഒന്നും തന്നെ കണ്ടില്ല. സാധാരണ
കാണുന്ന മരത്തിന്റെ ചില അലങ്കാര വസ്തുക്കളും ചിത്രപ്പണികളുടെ കടകളുമാണ്,
വിനോദസഞ്ചാരികൾക്കായി കണ്ടത്.രണ്ടു സ്‌കൂൾ കുട്ടികൾ  " What is your name?" എന്ന്
ചോദിച്ചു വന്നപ്പോൾ അവിടെയുള്ളവർ എല്ലാവരും പര്യടനക്കാരെ സ്വാഗതം
ചെയ്യാനുള്ള മനോഭാവത്തിലാണ് തോന്നി പോയി.
ഏതോ കിരീടധാരണ സിംഹാസനത്തെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലെ
കസേരയിലിരുന്ന് വൈകുന്നേരത്തെ, പ്രാദേശികഗാനത്തിന്റെ അകമ്പടിയോടെയുള്ള
തീപന്തം കൊണ്ടുള്ള ഡാൻസും അവസാനം വായ്ക്കകത്ത് വെച്ചു തീ കെടുത്തുന്നതും
അതുപോലെ ഒരു പാട് കലങ്ങൾ ഒന്നിന് മുകളിൽ വെച്ചിട്ടുള്ള കറങ്ങി - കറങ്ങിയുള്ള  
ഡാൻസും ആസ്വദിക്കാൻ പറ്റിയോ എന്ന് ചോദിച്ചാൽ അത് സംശയം ആണ്.പണ്ടൊക്കെ
ഇതിലൊക്കെ മതിപ്പ്‌ തോന്നിയിരുന്നെങ്കിലും എന്തോ ഇന്ന് അങ്ങനെ തോന്നാറില്ല.
ഒരു ചേച്ചിയും ഭർത്താവും അവരുടെ രണ്ടു അനിയത്തിമാരും കൂടിയാണ് പരിപാടികൾ
അവതരിപ്പിക്കുന്നത്. ഹോട്ടലുകാർ ഏര്‍പ്പെടുത്തിയിട്ടുള്ളതാണ്.

രാത്രികാലങ്ങളിൽ പ്രഭാപൂരിതമായിട്ടുള്ള മഹൽ, വിസ്മയജനകമാണ്. ഏകദേശം 400
വർഷം പഴക്കമുള്ള  Deogarh രാജാവിന്റെ അധീനതയിലായിരുന്ന ഈ 'മഹൽ' . ഇപ്പോഴും
അദ്ദേഹത്തിൻ്റെ പിൻതുടർച്ചവകാശികളിലാണ്. ഈ നഗരത്തിന്‍റെ പ്രധാന പ്രത്യേകത
എന്നു പറയുന്നത് ഈ മഹല്‍ ആണ്.



ഏകദേശം 500 കി.മീ. ദൂരം താണ്ടിയ സമാധാനം ഒരു ഭാഗത്തും അതുപോലെ 500 കി.മീ.
ദൂരമല്ലേ കഴിഞ്ഞുള്ളൂ എന്ന മാനസിക പിരിമുറുക്കത്തോടെ   ഒരു ദിവസത്തെ
രാജകീയമായ വാസം അവസാനിപ്പിച്ച് പിറ്റേ ദിവസം ഞങ്ങളുടെ യാത്ര തുടരുന്നൂ …...


17/12/2017

ബന്ധു വീട്ടിലേക്ക് പോകുന്ന വഴി 'gps' പണിമുടക്കി. ഒരു നിമിഷം എന്തു
ചെയ്യണമെന്നറിയാതെ, കൂട്ടത്തിൽ നിന്നും വഴി തെറ്റി പോയ കുട്ടിയുടെ അവസ്ഥ.
പുലർക്കാലേ ആയതുകൊണ്ട് ട്യൂഷനോ മറ്റോ പോകുന്ന ഏതാനും കുട്ടികളും
പത്രക്കാരും പാൽ കൊണ്ടു പോകുന്ന ...അങ്ങനെ കുറച്ചു ആൾക്കാരെ റോഡിലുള്ളൂ.
അഡ്രസിനെ കുറിച്ച്ആർക്കും വലിയ പിടിയൊന്നുമില്ല.
ഞങ്ങൾ താമസിച്ച 'ദിയോഘർ  മഹൽ' അടുത്ത സിറ്റി ആണ്, 'ഉദയ്പൂർ(Udaipur),
അവിടെ 'ബൈപാസ്' ഇല്ലാത്തതും കൂട്ടത്തിൽ ഈ ബന്ധു വീട് സന്ദർശനവും
ഉള്ളതു കാരണം അതിരാവിലെ തന്നെ ഞങ്ങൾ പുറപ്പെട്ടു.ഡൽഹി പോലത്തെ
തണുപ്പും മൂടല്‍മഞ്ഞും ഇല്ലാത്തതു ഒരനുഗ്രഹമായിരുന്നു.എന്തായാലും വീട്
അന്വേഷിച്ച്, ആ കോളനി മുഴുവന്‍ ഏതോ ഗതി കിട്ടാ പ്രേതം പോലെ കറങ്ങി
കൊണ്ടിരുന്നു.ഏതാനും നടക്കാനിറിങ്ങിയ ഒരു കൂട്ടം ആള്‍ക്കാരുടെ
സഹായത്തോടെയാണ് വീട് കണ്ടുപിടിക്കാന്‍ സാധിച്ചത്.ആധുനിക സാങ്കേതിക
വിദ്യയുടെ ഗുണമോ ദോഷമോ എന്നറിയില്ല, അവിടത്തെ
സന്ദര്‍ശനത്തിനു ശേഷമുള്ള യാത്രയില്‍ ‘റ്റാറ്റാ’ പറയാനും യാത്ര പറയാനുമായി
ഏതാനും പേര്‍ വഴിയിലുണ്ടായിരുന്നു.

പുലർക്കാലെയുള്ള യാത്രകളിൽ പലരും ഗതാഗതനിയമങ്ങൾ പാലിക്കാറില്ല.
ട്രാഫിക് സിഗ്നലുകളൊന്നും അവർക്ക് ബാധകമല്ല  എന്ന മട്ടിലാണ്.
അതിനുപുറമേയാണ് എതിർദിശയിലൂടെ 'ലൈറ്റും& ഹോണും ' ആയിട്ടുള്ള
വരവ്.' ദാ ഇവിടെ വരെയല്ലേയുള്ളൂ ' എന്ന ചിന്തയായിരിക്കും അവർക്ക്.ചിലർ
ഇടത്തോട്ടോ വലത്തോട്ടോ തിരിയുന്നതിന് 'സൂചകങ്ങൾ (Indicator)
ഉപയോഗിക്കാറില്ല.ഒരു വണ്ടി മേടിച്ചു കൂട്ടത്തിൽ റോഡും എന്ന മട്ടിലാണവരും.
രണ്ടു വശത്തായി പോകുന്ന റോഡുകളുടെ ഇടയ്ക്കുള്ള മതിലുകളോ സ്ളാബ്
കട്ടകളോ മറികടന്നോ ചാടി കടന്നോ ഉള്ള ആളുകളുടെ 'റോഡ് ക്രോസ്സ് ചെയ്യൽ'
........ ഇതൊക്കെ  അവസാന നിമിഷമാണ് ഓടിക്കുന്നയാൾ ശ്രദ്ധിക്കുന്നതെങ്കിൽ
തലനാരിഴക്കാണ് രണ്ടു പേരും രക്ഷപ്പെടുന്നത്.ഇതൊക്കെ ആ റോഡിലെ മാത്രമുള്ള
പ്രത്യേകതകള്‍ അല്ല. ഡല്‍ഹി മുതല്‍ കേരളം വരെയുള്ള യാത്രയില്‍ കണ്ടതാണ്.  
രണ്ടു -മൂന്നു  പ്രാവശ്യം പുറകിലിരിക്കുന്ന ഞാനാണ്, ഓടിക്കുന്നയാളുടെ
ശ്രദ്ധയിൽപ്പെടുത്തിയത്.  ഞങ്ങളുടെ ഹെൽമെറ്റിൽ വർത്തമാനം
പറയുന്നതിനായി മൈക്കും സ്പീക്കറും ഘടിപ്പിച്ചിട്ടുണ്ട്(Sena bluetooth headset).
അതുകൊണ്ട് വിവരം അറിയിക്കാന്‍ വലിയ പ്രയാസമില്ല.ഓടിക്കുന്നതിനിടയില്‍
 ഫോൺകാളില്‍ വർത്തമാനം പറയാനും സാധിക്കും. ബ്ലൂ റ്റൂത്ത് വഴി
ആശയസംക്രമണം നടത്തുകയാണ്. ഗ്രൂപ്പ് ആയിട്ട് പോകുമ്പോൾ ഏകദേശം
അഞ്ചു പേരായിട്ട് സംഭാഷണം നടത്താവുന്നതാണ്.

വിദേശ രാജ്യങ്ങളിൽ ഏതൊരു വാഹനത്തിന്റെ പുറകെ
വന്നിടിക്കുകയാണെങ്കിൽ എപ്പോഴും പുറകിലത്തെ വണ്ടിയുടെ
കുഴപ്പമായിട്ടായിരിക്കും കണക്കാക്കുക.ഓടിക്കുമ്പോൾ വണ്ടികൾ തമ്മിൽ
അകലം സൂക്ഷിക്കണമെന്നുള്ളതാണ്, നിയമം.നിയമങ്ങൾ തെറ്റിച്ചതു
കൊണ്ടുണ്ടാകുന്ന അപകടങ്ങൾക്ക്, നമ്മുടെ നിയമങ്ങൾ എങ്ങനെയാകും
കൈകാര്യം ചെയ്യുക? പുറകിൽ ഇരിക്കുന്നയാൾക്ക് പ്രത്യേകിച്ച് ഒന്നും
ചെയ്യാനില്ലാത്തതിനാൽ , ദേശീയവും അന്തർദേശീയവുമായ കാര്യങ്ങളൊക്കെ,
ഞാന്‍  വെറുതെ ചിന്തിച്ചു കൂട്ടി.

ഗ്രാമീണക്കാഴ്ചകളില്‍ ചോളത്തിന്റെയും കരിമ്പിന്റേയും പാടങ്ങളാണ് കണ്ടത്.
അത്തരം പാടങ്ങളുടെ വഴിയുടെ വശത്തായി ചോളം വിൽക്കാനും ചുട്ടു
കൊടുക്കാനുമായി ആളുകൾ ഇരുപ്പുണ്ട്.അങ്ങനെ ചോളം തിന്നു  
കൊണ്ടിരുന്നപ്പോൾ, ' ചായ ഉണ്ടാക്കി തരട്ടെ ' എന്ന് ചോദിച്ചു കൊണ്ട് ഒരാൾ
അടുത്ത വീട്ടിൽ നിന്ന് വന്നു.ഞങ്ങൾ, അവിടത്തെ പുതുമുഖങ്ങളും ബൈക്കും
ഞങ്ങളുടെ വേഷമൊക്കെ കണ്ടു കൊച്ചു വർത്തമാനത്തിനായി വന്നതാണ്.
കാര്യങ്ങളൊക്കെ മനസ്സിലാക്കി കഴിഞ്ഞപ്പോൾ, അവിടെ ഏതാനും കടകളുടെ
പണി നടക്കുന്നുണ്ട്. അതിലൊരെണ്ണം മേടിക്കാനുള്ള നിർബന്ധമായി.
നിങ്ങൾ കേരളത്തിൽ നിന്നും തിരിച്ചു വരുമ്പോഴേക്കും കടയുടെ ഉദ്ഘാടനം
നടത്താമെന്നാണ് പറയുന്നത്.ആ വഴി ദേശീയ പാതയുടെ ഭാഗമാണ്, റോഡിന്റെ
വീതി ഇപ്പോൾ കൂട്ടും. കട തുടങ്ങുന്നതോടെ ഉണ്ടാകുന്ന ലാഭത്തിൻ്റെ കണക്ക് ......
..അയാളിലെ 'കച്ചവടക്കാരൻ' സടകുട​ഞ്ഞെഴുന്നേറ്റു. ഇപ്പോൾ കടയുടെ പണി
നടത്തുന്നവർക്ക് ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നതാണ് തൊഴിൽ. ഒന്നെങ്കിൽ
ചായ അല്ലെങ്കിൽ കട മേടിക്കാനുള്ള നിർബന്ധത്തിലായി.

ആദ്യകാലത്ത് ബറോഡ എന്നറിയപ്പെടുന്ന ഗുജാറാത്തിലെ വഡോദരയിലാണ്
ഞങ്ങളുടെ അടുത്ത താവളം. ഏകദേശം അഞ്ചു മണിയോടെ ഞങ്ങൾ അവിടെ
എത്തിച്ചേർന്നു. ഹോട്ടലിൽ പോയി 'ഫ്രഷ് '  ആയതിനു ശേഷം അടുത്ത കണ്ട
'ഷോപ്പിംഗ് മാളിലോട്ടു  പോയി.  ഇന്ത്യയിലുള്ള  എല്ലാ 'ഷോപ്പിംഗ് മാളിനും
അവിടെ വരുന്നവരും   ഒരേ പോലെ ആണെന്ന് തോന്നുന്നു. സ്ഥിരം കാണുന്ന
ബ്രാൻഡ് കടകളും    sale ന്റെ ബോർഡുകള്‍ക്കും മാറ്റമില്ല. പലരും സമയം
കളയാൻ വന്നവരാണെങ്കിൽ യുവജനങ്ങള്‍ക്ക്  'സെൽഫിയിലാണ് ശ്രദ്ധ.
ഇതൊക്കെ തന്നെയാണ് ഞാന്‍ ഡൽഹി മാളിലും കാണാറുള്ളത്. ഏറ്റവും
മുകളിലത്തെ നിലയിലെ ഫുഡ് കോർട്ടിനും ഒരേ മുഖഛായ തന്നെ.
ഫാസ്റ് ഫുഡ് & പ്രാദേശിക ഭക്ഷണശാലകളാണ്. പതിവു പോലെ
ഫാസ്റ്റ് ഫുഡ് ന്റെ അവിടെയാണ് തിരക്ക്.

കലയുടെ നഗരം കൂടിയാണ് വഡോദര. പാലസും & മ്യൂസിയവും  
ഒക്കെയായി കാണാനേറെയുള്ള സ്ഥലമാണിത്.സമയക്കുറവ് കാരണം ഞങ്ങൾക്ക്
അതിനൊന്നും സാധിച്ചില്ല. ഏകദേശം 1000 കി.മീ നു മേലെ യാത്ര ചെയ്ത
മനസ്സമാധാനത്തോടെ ..........

 18/12/21017

സൂര്യൻ ഉദിച്ചു വരുന്നതേയുള്ളൂ പക്ഷേ വെളിച്ചം വരുന്നതു വരെ
കാത്തിരിക്കാനോന്നും  വഡോദരയിലുള്ളവർക്ക് സമയമില്ല.വലിയൊരു
ശതമാനം ആൾക്കാരും രാവിലത്തെ വ്യായാമത്തിന്റെ ഭാഗമായിട്ടുള്ള
നടത്തത്തിലാണ്.ചിലരുടെ കൈയ്യിൽ വലിയ വടിയുമുണ്ട്. അത് എന്തിനാണെന്ന്
മനസ്സിലായില്ല. ചിലപ്പോൾ പട്ടിയെ ഓടിക്കാനായിരിക്കും.ഈ വക
കാഴ്ചകളൊക്കെ നഗരത്തിലെ പുലർക്കാഴ്ചകളായി മാറിയിരിക്കുന്നു.  
ഗുജാറാത്തിലെ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള മൂന്നാമത്തെ നഗരമാണ്,
വഡോദര.

ചിലപ്പോൾ അങ്ങനെയാണ്, നമ്മുടെ മനസ്സിലെ ചിത്രങ്ങൾ വെച്ച് നോക്കുമ്പോൾ,
പണ്ട് നടന്ന ഭൂമികുലുക്കവും അതിനെ തുടർന്ന് ടി. വി യിൽ കണ്ട
 ദയനീയക്കാഴ്ചകളുമാണ് ഗുജറാത്ത് എന്നു പറയുമ്പോൾ മനസ്സിൽ തെളിയുന്നത്.
അതിനെല്ലാം വ്യത്യസ്തമായി കുണ്ടും കുഴികളുമില്ലാത്ത മനോഹരമായ ആറു
വരി പാതയുള്ള ദേശീയ പാത .യാത്രക്കാരുടെ സൗകര്യങ്ങൾക്കായുള്ള
ഭക്ഷണശാലകളും മറ്റും സര്‍വീസ് റോഡില്‍ . ആ സ്ഥലത്തെപ്പ റ്റിയുള്ള
വിവരണമായിട്ടുള്ള ബോർഡുകൾ ദേശീയപാതയിൽ.പാതയിൽ സാധാരണ
കാണുന്ന അടയാളങ്ങളിൽ നിന്നു പുറമേ 'lane' തുടങ്ങുകയും
അവസാനിക്കുന്നതിനുമുൻപേയുള്ള ചെരിഞ്ഞ വരകളും. ആകെ
അന്താരാഷ്‌ട്രീയ ശൈലി. എങ്കിലും ഓടിക്കുന്നവർ ആ ശൈലിയിൽ അല്ല എന്നു
മാത്രം.

പ്രഭാത ഭക്ഷണം കഴിക്കാനായി ചെന്ന സ്ഥലത്ത് ബൈക്കിൽ ദൂരെ യാത്ര
ചെയ്യുന്ന മറ്റൊരു ദമ്പതിന്മാരെയും കണ്ടുമുട്ടി. അവരുമായുള്ള
കുശലാന്വേഷണത്തിൽ നിന്നും അവർ വരുന്നത്, ഞങ്ങൾ
താമസിക്കുന്നതിന്റെയടുത്തും പോകുന്നത് 'ഗോവ' വഴി കണ്ണൂരിലോട്ടും.ഈ
യാത്ര തുടങ്ങുന്നതിനു മുൻപ് കേരളം വരെ ഇതു പോലെ യാത്ര ചെയ്യാൻ
ദമ്പതിന്മാരുണ്ടെങ്കിൽ നല്ലതാണെന്നുള്ള എൻ്റെ അഭിപ്രായത്തിൽ
കൂട്ടുകാർക്കിടയിൽ അന്വേഷിച്ചതാണ്. 3000 കി.മീ എന്ന കാരണത്താല്‍  പലരും
മടിച്ചു.ഇങ്ങനത്തെ സാഹസങ്ങളൊക്കെ മലയാളികൾക്കു മാത്രം
പറഞ്ഞിട്ടുള്ളതാണോ ?


'സായിപ്പിനെ കാണുമ്പോൾ കവാത്ത് മറക്കരുത്' എന്നാണെങ്കിലും ബൈക്ക്
ഓടിക്കാൻ തുടങ്ങുന്നതോടെ വേഗതയുടെ കാര്യത്തിലും വെട്ടിക്കുന്നതിന്റെ
കാര്യത്തിലും ഒട്ടും മോശമല്ല, ഓടിക്കുന്നയാള്‍.അപ്പോൾ വേഗമത്സരത്തിനായി
പ്രകോപിച്ചാലോ?,കൈയ്യിലൂടെ ഹെൽമെറ്റ് ഇട്ട് വെള്ള ഷർട്ടും ജീൻസും ധരിച്ച
യുവാവും പുറകിൽ വല്ല ഒരു മീറ്റർ തുണി കൊണ്ട് തലയും മുഖവും മൂടിയ
യുവതിയുമാണ് ബൈക്കിന്റെ പുറകിൽ ഇരിക്കുന്നത്. ഞങ്ങളാണെങ്കിൽ
മുൻകരുതൽ എടുക്കുന്നത്  തലക്ക് മാത്രമല്ല പകരം ശരീരത്തിന്റെ ഒരോ
എല്ലുകളേയും സംരക്ഷിക്കാനുള്ള കവചങ്ങളിലാണ്. കാൽമുട്ടുകൾ
കൈമുട്ടുകൾ തോളെല്ലുകൾ .... എല്ലായിടത്തും രക്ഷാകവചങ്ങളോട്
കൂടെയുള്ള ജാക്കറ്റ് ഗ്ലൗസ്സ്, ഹെൽമെറ്റ്‌,ബൂട്ട്സ്സ് പോലത്തെ ഷൂസ്, എല്ലാം കൂടെ
ധരിച്ച് കണ്ണാടിയിൽ നോക്കിയപ്പോൾ, എനിക്ക് എന്നെ തന്നെ മനസ്സിലാവാത്ത
രൂപം.ഏന്തോ "Iron Man/ Woman യിലെ കഥാപാത്രം പോലെയാണ്.

ഓരോ  രക്ഷാകവചങ്ങളിലും "ബ്രാൻഡ്" കൾക്ക് ആളുകൾ   പ്രാധാന്യം
കൊടുക്കാറുണ്ട് .ARAI or SHOEI യുടെ ഹെൽമെറ്റിന് ഏകദേശം 2 ലക്ഷം രൂപ
വിലയുണ്ടെന്നാണ് പറയുന്നത് അങ്ങനെ തലമുതൽ ഷൂസ് വരെ പലതരം
ഉല്പന്നനാമങ്ങളുടെ പ്രദര്‍ശനമാണ്. ഈ വക സാധനങ്ങൾക്കുവേണ്ടി പൈസ
ചിലവാക്കാൻ വൈമുഖ്യമുള്ള എന്നോട് പലരും കളിയാക്കി ചോദിച്ചത്,
'നിനക്ക് തലയില്ലെങ്കിൽ ഈ പൈസയൊക്കെ കൈയ്യിൽ സൂക്ഷിച്ചിട്ട്,
എന്തു കാര്യം' എന്നുള്ളതാണ്.അതുകാരണം ഞാനും എൻ്റെ ജാക്കറ്റിന്റെയും
ഹെൽമെറ്റ്- ന്റേയും നിലവാരമുയർത്തി.ഇതു കൊണ്ടൊക്കെ ഉപകാരപ്പെടുമോ
എന്നറിയില്ല, എന്നാലും.

ഏകദേശം അര- മുക്കാൽ മണിക്കൂർ ആയിട്ടും രണ്ടു കൂട്ടരും  അന്തോം
കുന്തോവുമില്ലാതെ ആവേശത്തിന് കുറവില്ലായിരുന്നു.ഓരോ പ്രാവശ്യവും
ഒരാൾ മറ്റയാളെ പിന്നിലാക്കുമ്പോൾ 'Thumbs up' കാണിച്ചാണ് യാത്ര. രണ്ടു പേരും  
ആസ്വദിച്ചുള്ള മത്സരത്തിലാണ്. പുറകിൽ ഇരിക്കുന്നവരുടെ കാര്യം
എങ്ങനെയെന്ന് എനിക്കറിഞ്ഞു കൂടാ.

സാധാരണ സിനിമയിൽ അപകടങ്ങൾ വരാൻ പോകുന്ന സമയത്ത്
നായകൻ / നായിക വെള്ള വസ്ത്രമായിരിക്കും ധരിച്ചിരിക്കുക. അല്ലെങ്കിലും
അനാവശ്യചിന്തകൾ റബ്ബർ പന്തു പോലെയാണല്ലോ, എത്ര കണ്ടു ആഴത്തിൽ
താഴ്ത്തിയിടാൻ ശ്രമിക്കുമ്പോൾ അത് വാശിയോടെ തിരിച്ചു വരുമല്ലോ,
എല്ലാം കൂടെ എനിക്ക് പേടിയാവാൻ തുടങ്ങി. ഗതികെട്ട് ഞാൻ പറഞ്ഞു
' നിങ്ങൾ മിക്കവാറും അവരെ കൊല്ലും, അവരുടെ തലയിൽ ഹെൽമെറ്റ്
പോലുമില്ല'.എന്തോ,  ഞാൻ പറഞ്ഞതിലും കാര്യം ഉണ്ടെന്ന് തോന്നിയതു
കൊണ്ടാകും. 'Thumbs up' കാണിച്ച്, ഞങ്ങൾ പിൻവാങ്ങി. ഹാവൂ!കനലിൽ
വെള്ളം കോരി ഒഴിച്ചതു പോലത്തെ ഒരാശ്വാസം.

ഡൽഹിയിൽ കൂട്ടുകാരുമായി ബൈക്കിലെ സവാരിക്കിറങ്ങുമ്പോൾ, ചിലരുടെ
ഭാര്യന്മാരും എന്നെപ്പോലെ വരാറുണ്ട്.ഞങ്ങളുടെ "Iron  Woman പോലത്തെ
വേഷങ്ങൾ കാണുമ്പോൾ, പലരും ചോദിക്കാറുണ്ട്, 'നിങ്ങളും ബൈക്ക് 'ride'
ചെയ്യാറുണ്ടോ? ' കൂട്ടുകാരി പറയാറുണ്ട്, ' ഇല്ല, ഞങ്ങൾ പുറകിൽ ഇരുന്ന് ഇവരെ
'ride' ചെയ്യാറാണ് പതിവ്.തമാശക്കാണ് അങ്ങനെ പറയാറുള്ളതെങ്കിലും …………..
ജീവിതത്തിൽ നേരിടേണ്ടി വരുന്ന ഓരോ സാഹചര്യങ്ങള്‍!

അനുഭവസ്ഥരിൽ പലരും ഒരു പേടിസ്വപ്നം പോലെ പറഞ്ഞത്, താനെ പാല
( Thane bridge) ത്തിലെ വാഹനത്തിരക്കിനെക്കുറിച്ചായിരുന്നു.ഉച്ച
കഴിയുന്നതോടെ കൂടുതൽ വഷളാവും എന്ന മുന്നറിയിപ്പും
തന്നിട്ടുള്ളതുകാരണം എത്രയും വേഗം അതു കടന്നു കിട്ടുക എന്നതാണ്,
അടുത്ത ലക്ഷ്യം.ആ പാലം കടക്കുന്നതോടെ നമ്മൾ 'മുംബൈ’ നഗരത്തിലോട്ട്
ചെന്നു വീഴുകയാണ്.

ഏറ്റവുമധികം ജനസംഖ്യയുള്ളതും ഏറ്റവും ജനസാന്ദ്രതയുള്ളതുമായ നഗരമാണ്.
ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനം എന്ന പേരിലും അറിയപ്പെടുന്നു.
ഒരിക്കലും ഉറങ്ങാത്ത ഈ നഗരം ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം
കൂടിയാണ്‌. ലോകത്തിലെ തന്നെ ഏറ്റവും വലിയ ആറാമത്തെ മെട്രോ നഗരമാണ്‌
. മുംബൈ ഇന്ത്യയുടെ വ്യാപാര വിനോദ തലസ്ഥാനം കൂടിയാണ്‌. അങ്ങനെ
വിശേഷതകള്‍ ഏറെയുണ്ടെങ്കിലും  അതിൻ്റെ അഹങ്കാരമൊന്നും ആ
സ്ഥലത്തിനോ അവിടെയുള്ളവർക്കോ ഇല്ല.അഹങ്കാരം കാണിക്കാനൊന്നും
ആർക്കും സമയമില്ല എന്നുള്ളതാണ് സത്യം.എല്ലാവരും ഓടുകയാണ്.
ഓട്ടമത്സരത്തിൽ 120 -150 ഓടിച്ചിരുന്ന ആൾക്ക് 10 -30 ഓടിക്കാൻ പോലും
സാധിക്കാത്ത അവസ്ഥ.ഞങ്ങളുടെ വേഷവും സൂര്യൻ തലയ്ക്ക്
മുകളിലെത്തിയതു കൊണ്ടും ശരിക്കും പ്രഷർകുക്കറിനകത്ത് ഇരിക്കുന്നതു
പോലെയായി.

അവിടെയുള്ള ഏതാനും കൂട്ടുകാരുടെ ഇടയില്‍ ഇരുന്നപ്പോള്‍, അന്നും
അങ്ങനെയായിരുന്നു ഞാന്‍, കൂട്ടുകാരെല്ലാം ഹിന്ദി, ഇംഗ്ലീഷ്
മലയാളമൊക്കെയായി എന്തൊക്കെയോ പറയും പകുതി മനസ്സിലാവും
പകുതിയിലേറെ മനസ്സിലാകാതെ അവരെയെല്ലാം അന്തംവിട്ടു
നോക്കിയിരിക്കാറാണു പതിവ്.ഏകദേശം ഇരുപത് വര്‍ഷത്തിനു മുന്‍പ്
കേരളത്തിനു പുറത്തോട്ടുള്ള ആദ്യത്തെ  യാത്രയായിരുന്നു, അന്നത്തേത്.
ആ ദിവസങ്ങളിൽ നിന്നും ഞാൻ ഒരു പാട് മാറി. പക്ഷെ മുംബൈക്കോ
കൂട്ടുകാർക്കോ വലിയ മാറ്റം ഒന്നും വന്നിട്ടില്ല. ഓഹരി വിപണിയാണ്
അന്നത്തേയും ഇന്നത്തേയും പ്രധാന സംസാരവിഷയം. ഓഹരിയും
ഓഹരിവിപണിയും അവിടെയുള്ളവരുടെ രക്തത്തിൽ അലിഞ്ഞിതു
പോലെയാണ്. പതിവു ചടങ്ങായിട്ടുള്ള ജീവിതവും ജോലിയിലെ മര്യാദയില്ലാത്ത
നയങ്ങളും  നഷ്ടസ്വപ്‌നങ്ങളുമൊക്കെയായി മിക്കവരും ദു:ഖിതരാണ്. പലരും
ജോലിയിൽ നിന്നു വിരമിക്കാനുള്ള ദിവസങ്ങൾ എണ്ണിയിരിക്കുന്നു.അവരുടെ
ഇടയിൽ ഇരുന്നപ്പോൾ എനിക്കും പത്തോ - ഇരുപതോ വയസ്സു കൂടിയതു പോലെ.

ഇല്ല, എന്തു പറഞ്ഞാലും അനുസരിക്കില്ല എന്ന മട്ടായിരുന്നു ഞങ്ങൾ gps നോട്.
മുബൈ - പൂനെ ദേശീയ പാതയിൽ ഇരുചക്രവാഹനങ്ങൾക്ക് അനുമതിയില്ല
എന്നതാണ് കാരണം. അറിയാതെ എങ്ങാനും  ആ വഴി ഉപയോഗിച്ചാൽ,
പിഴ ഇനത്തിൽ പോലീസ് വലിയ ഒരു സംഖ്യ ഈടാക്കുന്നതാണ്. അത്രയും നാളും
gps നെ നമിച്ചു യാത്ര ചെയ്തിരുന്ന ഞങ്ങൾക്ക് അനുസരിക്കാൻ
നിവൃത്തിയില്ലാതെയായി. കുണ്ടും കുഴിയുകളുമുള്ള റോഡ് തന്നെയാണ്
ഞങ്ങൾക്ക് ശരണം.മുബൈക്കാരുടെ പേരു കേട്ട 'ഹിൽ സ്റ്റേഷനാണ്',
'ലോണാവാല'. എനിക്ക് പത്തു വയസ്സു കൂടിയതു കൊണ്ടാണെന്ന് തോന്നുന്നു,
എന്തോ അങ്ങോട്ട് പോകാനൊന്നും തോന്നിയില്ല.പൂനെയിൽ താമസിക്കാനാണ്,
ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്.

18/12/2018

പൂനെ യിലെ ദേശീയ പാതയുടെ വഴിയോരത്ത് കണ്ട 'കാമത്ത്'
ഭക്ഷണശാല യിലിരുന്ന് ദോശയും സ്റ്റീൽ ഗ്ലാസ്സും അതിനടിയിലെ
പാത്രത്തിലുമായി കാപ്പി ആറ്റി തണുപ്പിച്ച് കുടിച്ചപ്പോൾ,  എവിടെ നിന്നോ വന്ന
ആ കാറ്റിന് 'South India' യുടെ വാത്സല്യം. ചുറ്റുമിരിക്കുന്നവരിൽ ഇന്നത്തെ
യുവത്വമൊക്കെ 'മോഡേൺ' എന്ന ഒരു കുടക്കീഴിൽ വരുമ്പോൾ പ്രായമായ
സ്ത്രീകളിൽ പലരും തലമുടി നിറയെ പൂവും നെറ്റിയിലെ പൊട്ടും മൂക്കിലെ
വലിയ മൂക്കുത്തിയും പൊതുവെ ജീവിതം തീർന്നു തുടങ്ങിയെന്ന മട്ടിലുള്ള
മുഖഭാവവും ഓരോ കാലഘട്ടങ്ങളെ ഓർമ്മിപ്പിക്കുന്നു.ചുറ്റുമുള്ളവർക്കും
പരിഗണന കൊടുക്കുന്ന രീതിയിലുള്ള അവിടത്തെ ആളുകളുടെ പെരുമാറ്റം,
എന്തോ ആദ്യമായിട്ടാണ് 'നോർത്ത് & സൗത്ത്' എന്ന വ്യത്യസ്തത എനിക്ക്
അനുഭവപ്പെട്ടത്.

മനോഹരമായ പാത, അധികം വാഹനങ്ങളുമില്ല.പെട്ടെന്ന് ദൈവത്തെ വിളിച്ചു
ഞാൻ കണ്ണടച്ചു.വണ്ടിയുടെ വേഗത ഒരു പൊടി കുറഞ്ഞുവോ, എന്താണ്
കാണേണ്ടി വരുക എന്നറിഞ്ഞു കൂടാ.ഏതാനും സെക്കന്റുകൾ കഴിഞ്ഞപ്പോൾ
അദ്ദേഹം പറഞ്ഞു, 'രക്ഷപ്പെട്ടു'. ഒരു ചെറിയ പട്ടിക്കുട്ടി ആയിരുന്നു.
റോഡ് ക്രോസ്സ് ചെയ്യാനായി വന്നു. വണ്ടികളുടെ ബഹളം കേട്ടായിരിക്കും തിരിച്ചു
പോകും പിന്നെയും തിരിച്ചു വരും.അവസാനം പട്ടിക്കുട്ടിക്ക് ഒരു
തീരുമാനത്തിലെത്താൻ കഴിഞ്ഞത് ഞങ്ങളുടെ ബൈക്കിന്റെ മുൻപിലുടെ
ഓടിയാണ്.

കണ്ണടയ്ക്കുന്നത് ഇതാദ്യമല്ല.വളരെ സാവധാനത്തിൽ സാമാനം കൊണ്ടു
പോകുന്ന നീളമുള്ള ലോറി, വശത്തിലെ  ഇട്ടാവിട്ട സ്ഥലത്തുകൂടെയുള്ള
'ഓവർ ടേക്ക്' മുന്നോട്ട് പോകുതോറും ലോറിയുടെ നീളം കൂടുകയാണോ
എന്ന് തോന്നി പോയി.അതുപോലെ ട്രക്ക് ക്കാരുടെ പെട്ടെന്നുള്ള 'lane' മാറ്റവും
പുറകിലിരിക്കുന്ന എനിക്ക് കണ്ണടയ്ക്കാനേ നിവൃത്തിയുള്ളൂ.
ഇങ്ങനെയൊക്കെയാണെങ്കിലും കാർ, ബൈക്ക് ഓടിക്കുന്നവരെ വെച്ച്  ട്രക്ക്
ഓടിക്കുന്നവർ മര്യാദക്കാരായിട്ടാണ് തോന്നിയിട്ടുള്ളത്. അവർ വശങ്ങളിലുള്ള
'mirror' നോക്കാറുണ്ട്.

'ഓടും കുതിര ചാടും കുതിര വെള്ളം കണ്ടാൽ നിൽക്കും - ചെരുപ്പ്'.കോലാപ്പൂർ,
നെ കുറിച്ച് എനിക്കറിയാവുന്ന ഒന്നാണ് 'കോലാപ്പൂർ ചെരുപ്പ്. പണ്ട് സ്ഥിരം
കോളേജിലേക്ക് ഇട്ടിരുന്നതാണ്. നല്ല ഈടും ഉറപ്പുമുള്ളതാണ് പക്ഷെ വെള്ളം
നനഞ്ഞാൽ തഥൈവ.അവിടെയാണ് ഞങ്ങൾ ഉച്ചഭക്ഷണം കഴിച്ചത്.

Jainism, അവർക്കുള്ള ഭക്ഷണവും അവിടെ വിളമ്പുന്നതാണ് എന്ന ബോർഡ്
കണ്ടു.
ഈ യാത്രയിൽ ആദ്യമായാണ് ഇങ്ങനത്തെ ഒരു ബോർഡ് കാണുന്നത്. Jainism,
വളരെ പഴയ മതമാണ്. അഹിംസയിൽ അടിയുറച്ച് വിശ്വസിക്കുന്നു.
അവർ സസ്യഭുക്കുകളാണ്. അതിനുപുറമെ ഉള്ളി ഉറുളക്കിഴങ്ങു അങ്ങനെ
മണ്ണിനടിയിൽ വളരുന്നതൊന്നും കഴിക്കാറില്ല. പണ്ട് ഈ വിശ്വാസത്തിൽപ്പെട്ട
കൂട്ടുകാരിയും കുടുംബവും വന്നപ്പോൾ, ഭക്ഷണം ഉണ്ടാകാനായിട്ടു ഉള്ളി
അരിഞ്ഞ് കണ്ണീർ വാർക്കേണ്ടി വന്നില്ല പകരം എണ്ണയിലേക്ക് എല്ലാ പൊടികളും
പച്ചക്കറികളും മാത്രം ഇട്ടു വേവിച്ചെടുത്താൽ മതി. സംഗതി നല്ല എളുപ്പമായി
തോന്നിയിട്ടുണ്ട്.

അന്ന് ഞങ്ങൾ കർണ്ണാടകയിലുള്ള 'Hubili'യില്‍  താമസിക്കാനാണ്
വിചാരിച്ചിരുന്നത്. അതിനുള്ള സൗകര്യം മുൻപേ ഏർപ്പാട് ചെയ്യാത്തതു കൊണ്ട്,
ഗൂഗിൾ & സേർച് ആയി അദ്ദേഹം തിരക്കിലായപ്പോൾ,  'നൊസ്റ്റാൾജിയ' യുടെ
ഭാഗമായി ഒരു ജോടി 'കോലാപ്പൂർ ചെരുപ്പ്' സംഘടിപ്പിക്കാനുള്ള
തിരക്കിലായിരുന്നു, ഞാൻ.

ഹോട്ടല്‍ ബുക്ക് ചെയ്യാന്‍ നേരത്ത് പലര്‍ക്കും അറിയേണ്ടത് മുറിയില്‍ നിന്ന്
വെള്ളം (Unkal lake) കാണുന്ന തരത്തിലെ മുറി വേണോ എന്നതാണ്.
വെള്ളം (Unkal lake) കാണുന്നതും അല്ലാത്തതുമായ മുറികളുടെ വിലക്ക്
വളരെയധികം വ്യത്യാസമുണ്ട്. ആ വ്യത്യാസം മനസ്സിലായത് രാവിലത്തെ
മനോഹരമായ സൂര്യോദയം കണ്ടപ്പോള്‍ ആണ്.


19/12/2017

നീണ്ട യാത്രക്ക് സമ്മതം മൂളിയതോടെ ഒരു പ്രോജക്ടിന്റെ ആരംഭമായി.
ആദ്യംതന്നെ ഏത് വഴി തിരഞ്ഞെടുക്കണം എന്നതായിരുന്നു.പോകുന്ന
വഴിയെപ്പറ്റി, അവിടത്തെ ഗതാഗതത്തിരക്കുകൾ , സുരക്ഷിതത്വം അങ്ങനെ
ചിന്തിച്ചുകൂട്ടാൻ ഒരുപാടുകാര്യങ്ങളുണ്ട്.ഗൂഗിൾ & ബൈക്കിൽ യാത്ര
ചെയ്യുന്നവരുടെ വാട്ട്സ് ഗ്രൂപ്പിലുള്ളവരുടെ നിർദ്ദേശങ്ങളും അനുഭവങ്ങളും
അഭിപ്രായങ്ങളുമെല്ലാം ഒരു തീരുമാനമെടുക്കാൻ സഹായകമായി.

ഫസ്റ്റ് എയ്ഡ്, എന്ന് പറയുന്നതുപോലെ വണ്ടിക്ക് യാത്രയിൽ സംഭവിക്കാൻ
സാധ്യതയുള്ള ചെറുതകരാറുകൾക്കായുള്ള  ഉപകരണങ്ങളുടെ ടൂൾ കിറ്റ്.
ട്യൂബ് ലെസ്സ് ടയർ ആയതുകൊണ്ട് എയർ പമ്പ്.അങ്ങനത്തെ എല്ലാ
സാമഗ്രികളുമൊക്കെയായി എട്ട് കിലോ ഉണ്ട്.വാട്ട്സ് അപ്പ് ഗ്രൂപ്പിലെ ആരുടെയോ
ബൈക്കിന്റെ ചക്രത്തിൽ ആണി കേറിയതിന്റെ ഭാഗമായിട്ടുള്ള
കഷ്ടപ്പാടുകളും ശരിയാക്കിയതുമൊക്കെ വലിയ ചർച്ച ആയതുകൊണ്ട്,
എങ്ങനെ ശരിയാക്കാം എന്നതിനെക്കുറിച്ചുള്ള യൂ-ട്യൂബ് ഡൌൺലോഡ് ചെയ്തു
വെച്ചു..തുണിയും മറ്റു സാധനങ്ങളും എല്ലാം അളന്നും തൂക്കിയുമാണ്
എടുത്തിരിക്കുന്നത്. മൊത്തം 40kg.

ബാക്ക് പാക്കുമായി ദൂരെ യാത്രചെയ്യാൻ ബുദ്ധിമുട്ടാണ്.അതിനുയോജ്യമായ
'സാഡിൽ ബാഗ്/ ബോക്സ്' ആണു അനുയോജ്യം.അത് സംഘടിപ്പിക്കാനായിട്ടുള്ള
അന്വേഷണത്തിലാണ്, അങ്ങനത്തെ ബാഗ് മാത്രമല്ല ബൈക്ക്, നമ്മുക്ക് വേണ്ട
ഹെൽമെറ്റ്, സുരക്ഷിതത്തിനായി വേണ്ട എല്ലാ ചമയങ്ങളും
വാടകക്ക് കിട്ടുന്നതാണ്.അവർ യാത്രകളും നടത്തിക്കൊടുക്കുന്നതാണ്.

എൻ്റെ ടീനേജു പ്രായത്തിൽ ബൈക്കിൽ പോകുന്ന ചുള്ളന്മാരെ
നോക്കുകയെന്നല്ലാതെ, ഈ മോട്ടോർ ബൈക്കുകളുമായിട്ട് എനിക്ക് വലിയ
അടുപ്പമൊന്നുമില്ലായിരുന്നു. അന്നൊന്നും ഇങ്ങനെയാരും യാത്ര ചെയ്തതായിട്ട്‌
അറിവുമില്ലായിരുന്നു. അതുകൊണ്ടുതന്നെ,ഈ വക വിവരങ്ങളൊക്കെ പുതുമ
നിറഞ്ഞതായിരുന്നു

ഹൂബ്ലിയിൽ താമസിച്ച സ്ഥലത്തിനടുത്തായി   വലിയ whole sale market -യിൽ
ഷോപ്പിംഗിനായി അവസരമുണ്ടായിരുന്നെങ്കിലും എന്തിനോവേണ്ടി
പിണങ്ങിനിൽക്കുന്ന കുട്ടിയെപ്പോലെയായിരുന്നു എല്ലായിടത്തും. ഏകദേശം
2000കി.മീ കഴിഞ്ഞു. ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത്,മഹാരാഷ്ട്ര എന്നീ
സംസ്ഥാനങ്ങൾ പിന്നിട്ടെങ്കിലും ഒരു മൊട്ടുസൂചിപോലും മേടിച്ചില്ല.
നൊസ്റ്റാൾജിയായിരുന്ന 'കോലാപൂർ ചെരുപ്പിനായി വിലപേശൽ
നടത്തിയെങ്കിലും സ്ഥലമില്ല എന്നതിനാൽ   ആ ആഗ്രഹം ഉപേക്ഷിക്കേണ്ടി
വന്നു. ബൈക്ക് യാത്രയുടെ ദോഷം എന്നു വേണമെങ്കില്‍ പറയാം.

പ്രഭാതഭക്ഷണത്തിൽ പ്രധാനമായും ഉപ്പുമാവുകളുടെ വൈവിധ്യമാണ് കണ്ടത്.
മൂന്നു തരം - റവയുടെ മധുരമുള്ളത് / അല്ലാത്തത് / സേമിയാ. എല്ലാം നല്ല
രുചിയുണ്ട്. പതിവുപോലെ ഹോട്ടലിലെ ജീവനക്കാരും സെക്യൂരിറ്റിക്കാരും
ഞങ്ങളെ യാത്ര അയക്കാനുണ്ടായിരുന്നു.

ദേശീയപാതയിൽ ധാരാളം ദീർഘദൂരബൈക്കുയാത്രക്കാരെ കൂട്ടമായും
ഒറ്റയ്ക്കായും പോകുന്നത് കാണാം. അടുപ്പിച്ചുള്ള നാലഞ്ചു ദിവസത്തെ യാത്ര,
ദേഹം ആകെ കുലുക്കി എടുത്തിട്ടുണ്ട്.ഒരു മണിക്കൂറിൽ കൂടുതലൊന്നും
ബൈക്കിൽ ഇരിക്കാൻ പറ്റാതെയായി.എല്ലാ 100കി.മി .യിലും 15 മിനിറ്റ് വിശ്രമം
വേണമെന്നായി.ഗുജറാത്ത് പോലെ നമ്മൾ വിചാരിക്കുന്നയിടത്ത് ലഘുഭക്ഷണ
ശാലകൾ(cafe) ഇല്ലാത്തതും ബുദ്ധിമുട്ടായി.കഫേ കളിൽ മുൻപരിചയമില്ലെങ്കിലും
'റൈഡേഴ്‌സ്' എന്ന ലേബലിൽ പല ബൈക്ക് യാത്രക്കാരും അല്ലാത്തവരും  
ഞങ്ങൾ വന്നതും പോകുന്നതുമായ സ്ഥലങ്ങളെക്കുറിച്ചും വഴികളെക്കുറിച്ചും
അനുഭവങ്ങളെക്കുറിച്ചും വാചാലരായി.. കൂട്ടത്തില്‍ പോണ്ടിച്ചേരി യിലേക്ക്
പോകുന്ന ഒരു വിദേശിയുമുണ്ടായിരുന്നു. ഫ്രഞ്ചുകാരാനാണദ്ദേഹം.

അല്ലെങ്കിലും യാത്രകൾ അങ്ങനെയാണ്, പ്രത്യേകിച്ച് പുതുമകൾ ഒന്നുമില്ലാത്ത
കാഴ്ചകളുമായിട്ട് ഇരുന്നപ്പോഴാണ്, Wind’s energy' ക്കായി വെച്ചിരിക്കുന്ന
വൈദ്യുതിയുത്പാദനകേന്ദ്രങ്ങൾ നിരയായി വെച്ചിരിക്കുന്നത് കണ്ടത്.
കുഴലാകൃതിയിലുള്ള വലിയൊരു ദണ്ഡും അതിൽ ഘടിപ്പിച്ചിരിക്കുന്ന മൂന്ന്
ബ്ലേഡുകളും. ദൂരെ ഫാൻപോലെ കറങ്ങുന്നതു കാണാൻ നല്ല ഭംഗിയുണ്ട്.
പിന്നീട് വഴിയിൽ അതിൻ്റെ ഓരോ ബ്ലേഡുകൾ ട്രക്കിൽ കൊണ്ടുപോകുന്നത്
കാണാം.ബ്ലേഡിന്റെ വലുപ്പം നമ്മൾ ദൂരെ നിന്ന് കാണുന്നത് പോലെയല്ല.
ഭീമമായവ.ഇന്ത്യയുടെ ഏറ്റവും വലിയ 5 'Wind farm ' യിൽ ഒന്നാണ്,
കർണ്ണാടകയിലുള്ളത്.അത് എനിക്ക് ഒരു പുതിയ അറിവാണ്.

……
…………………………………………………...
'എന്നാലൊന്നു കാണട്ടെ' എന്ന മട്ടിൽ അയാളും എന്തു ചെയ്യണമെന്നറിയാതെ
ഞങ്ങളും.സാധാരണ 2 -3 ചക്രവാഹനങ്ങൾക്ക് 'ടോൾ' കൊടുക്കേണ്ടതില്ല.
അതിനായിട്ട് വളരെ വീതി കുറഞ്ഞ പാതകൾ ഏറ്റവും ഇടതുഭാഗത്തായിട്ടുണ്ട്.
പക്ഷേ ബാംഗ്ലൂരിലേക്ക് കേറുന്നതിനു മുമ്പായിട്ടുള്ള ടോളിന്റെയവിടെ പതിവു
പോലെ ആ lane ചെന്നപ്പോൾ, അവിടത്തെ ജീവനക്കാരൻ അടുത്തുള്ള വലിയ
സ്ളാബ് വെച്ച് ആ പാത അടച്ചിട്ട് ഞങ്ങളെ നോക്കി നിൽപ്പായി. വണ്ടിയുടെ
രജിസ്ട്രേഷനിൽനിന്നു ഞങ്ങൾ അവിടത്തുകാരല്ല എന്നറിയാം.അവിടെ 'ടോൾ  
കൊടുക്കണം. അത് പറഞ്ഞാൽ മതി അല്ലാതെ ഞങ്ങളെ നോക്കിനിൽക്കുമ്പോൾ,
മർക്കടമുഷ്ടി എന്നേ പറയാൻ പറ്റൂ.

ബാംഗ്ലൂരിലെ 'ഇലക്ട്രോണിക് സിറ്റി ' യിലാണ്, അന്നത്തെ ഞങ്ങളുടെ താവളം.
ഇനി 548കി.മീ മാത്രം !

20/12/2017

ഒരു കൂട്ടം ഐ. ടി. ഓഫീസുകളുള്ള 'ഇലക്ട്രോണിക് സിറ്റി'.
വൈകുന്നേരമായതോടെ, ഒരു കംപ്യൂട്ടർ ബാഗും കഴുത്തിൽ 'ഐഡി കാർഡ്
' മാലയായിട്ട്, ആണും പെണ്ണും കൂട്ടം കൂടി നടക്കുന്നതു കാണുമ്പോൾ, ഏതോ
കോളേജ് കാമ്പസ്സുകളിൽ ചെന്നുപ്പെട്ടപ്പോലെ.

പണ്ടു സ്കൂൾ കുട്ടിയായിരുന്ന കാലത്ത്, ബാംഗ്ലൂരിലേക്കുള്ള വരവ് ഇന്നും
ഓർക്കുന്നു.ട്രെയിനിൽ ടിക്കറ്റ് ബുക്ക് ചെയ്ത അന്നുമുതൽ ആ യാത്ര സ്വപ്നം
കാണാൻ തുടങ്ങിയിരുന്നു.അതും തിരുവനന്തപുരത്ത് നിന്നു യാത്ര
പുറപ്പെടുമ്പോൾ, തീവണ്ടിയിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതും
ഉറങ്ങുന്നതുമൊക്കെയായി ഭാവന ചെയ്തെടുക്കാൻ ഏറെയുണ്ട്.അന്ന്
താമസിച്ചത് അവിടത്തെ പേരുകേട്ട പെൺകുട്ടികളുടെ കോളേജിന്റെ
അടുത്തായിരുന്നു.ജീൻസും മിഡിയും സ്ലീവെലെസ്സ് ഉടുപ്പുകളും ഹീൽസ്സ്
ചെരുപ്പുമൊക്കെ ധരിച്ചിരുന്ന കോളേജ് കുമാരികളെ കണ്ട്, ഏതോ
അന്യഗ്രഹത്തിൽ വന്നതു പോലെയായിരുന്നു, ഞാൻ. വർഷങ്ങൾക്കു
ശേഷം അന്ന്, അവിടെയുള്ള  ഐസ്-ക്രീം പാർലറിൽ ഇരുന്ന് ചുറ്റുമുള്ളവരെ
വീക്ഷിച്ചുകൊണ്ട് ഐസ്- ക്രീം കഴിക്കുമ്പോൾ,അവരുടെ ജോലിയെപ്പറ്റിയും
 അമേരിക്കയിലോ - U.K യിലോ ഉള്ള അവരുടെ മേലുദ്യോഗസ്ഥരെ പറ്റിയും
പറയുന്നതു കേൾക്കുമ്പോൾ , ഇന്നും അവരോടുള്ള എൻ്റെ
മനോഭാവത്തിന് മാറ്റമില്ല. മനസ്സിൽ ബാംഗ്ലൂരിന് അന്നും ഇന്നും
മധുര പതിനേഴ്!

പിറ്റേ ദിവസം, അന്ന് വീട്ടിലെത്തുമെന്നോർക്കുമ്പോൾ തന്നെ മൾട്ടിവിറ്റാമിൻ
ഗുളിക കഴിച്ചപോലെ, എവിടെ നിന്നോ ഒരു പ്രത്യേക ഉത്സാഹം.വരുന്ന
വഴിയിലെ ഭക്ഷണശാലകളുടെ 'ലൊക്കേഷൻ, Whats app ഗ്രൂപ്പിലെ ചിലർ
അയച്ചു തന്നു.അതിൻ്റെ ആവശ്യമുണ്ടോ? വിശക്കുമ്പോൾ കാണുന്ന സ്ഥലത്ത്
കഴിക്കുക അതാണ്, എൻ്റെ നയം. അതൊക്കെയല്ലേ യാത്രയുടെ വശ്യത.
പക്ഷെ പിന്നീട് ആ വിവരണങ്ങൾ യാത്രയിൽ വളരെയധികം ഉപയോഗപ്പെട്ടു.
ഭാര്യയുമായിട്ട് ഇപ്പോഴും ‘talking terms’ആണോ എന്നാണ്, ഗ്രൂപ്പിലെ
മറ്റൊരാൾക്ക് അറിയേണ്ടത്.

കർണ്ണാടക, ആന്ധ്ര, തമിഴ്നാട്, കേരളം,കൂട്ടത്തിൽ ഞങ്ങളും എല്ലാ
റെജിസ്ട്രേഷനുമുള്ള വണ്ടികളേയും ഒരേ പോലെ സ്വീകരിക്കാൻ
റെഡിയായിട്ടാണ് സേലം ഹൈവേ.പിന്നിലുള്ള വാഹനങ്ങളെ ഇടത്തു
നിന്നോ വലത്തു നിന്നോ മുന്നോട്ടു പോകാൻ സമ്മതിക്കാതെ, സമാന്തരമായി
ഭാരമുള്ള രണ്ടു ട്രക്കുകൾ ഏന്തി വലിഞ്ഞ് കേറ്റം കയറി വരുമ്പോൾ,
എല്ലാവരുടേയും അസഹിഷ്ണുതയെ ഹോണിൽ തീർക്കുകയാണ്.എന്നാൽ ആ
ട്രക്കുകൾ സമയത്ത് കേരളത്തിൽ എത്തിയില്ലെങ്കിലുള്ള അവസ്ഥ
ഓർക്കുകയായിരുന്നു, ഞാൻ.

വേണമെങ്കിൽ കണ്ണുപൊത്താം അല്ലെങ്കിൽ മൂക്കുപൊത്താം, നിന്റെയിഷ്ടം-
അതുപോലെയാണ് പൂനെ തൊട്ട് കേരളം വരെയുള്ള ശൗചാലയങ്ങളുടെ
അവസ്ഥ.നോർത്ത് ഇന്ത്യക്കാർക്ക് ഇതൊക്കെ ഒരു പുതിയാശയം
ആയതുകൊണ്ടായിരിക്കാം മിക്കതും വൃത്തിയുള്ളതായിരുന്നു.
പോരാത്തതിന് ദേശീയപാതയിലെ പെട്രോൾ പമ്പുകളിൽ ഇങ്ങനത്തെ
സൗകര്യങ്ങളുമുണ്ട്.ഇങ്ങോട്ട്  ശൗചാലയങ്ങൾ ഉണ്ടെങ്കിലും വൃത്തിയുടെ
കാര്യത്തിൽ ശോചനീയമാണ്.

കൗതുകമായി തോന്നിയത്, tvsമോപ്പഡിലുള്ള ചിലരുടെ യാത്രയാണ്.
പെണ്ണുങ്ങൾക്കും ഇരുചക്രവാഹനം ഓടിക്കാം എന്ന ലേബലിലായിരുന്നു
മോപ്പഡിന്റെ കേരളത്തിലോട്ടുള്ള വരവ്.ആ കാലത്ത് കോളേജിൽ ഒരു കുട്ടി
അതിൽ വരുമായിരുന്നു.ഞങ്ങളൊക്കെ അവളെ ആരാധനയോടെ നോക്കി
നിൽക്കുമായിരുന്നു.എന്നാലും ചില വിരുതന്മാർ അവളുടെ വണ്ടിയുടെ
മുൻപിൽ കൂടി വെട്ടിച്ചും തിരിച്ചും അവളെ പേടിപ്പിക്കാനുള്ള ചാൻസ്
കളയാറില്ല.ആ ഒരു കാലഘട്ടത്തിനുശേഷം ഇന്നാണ് ആ വണ്ടി കാണുന്നത്.
റോഡിന്റെ മദ്ധ്യഭാഗത്ത് (Median) ഉണ്ടാക്കിയെടുത്ത പൂച്ചെടികൾക്കിടയിൽ,
ഭർത്താവ്, ഭാര്യ, കുട്ടികൾ, ഭാര്യയുടെ മടിയിൽ ഒരു ബാഗുമൊക്കെയായി
എല്ലാവരും 'മോപ്പഡിൽ' റോഡ് മുറിച്ചു കടക്കാനായിട്ട് കാത്തിരിക്കുന്നത്
കാണാം.‘Off road’ അല്ലാത്തത് എന്ന വേർതിരിവൊന്നും
അവിടെയുള്ളവർക്കാർക്കുമില്ല. ഉള്ള വണ്ടി എവിടേയും ഓടിക്കാവുന്നതാണ്.


മുറ്റം നിറയെ കോഴികളും അടുക്കളയ്ക്ക് കാവലായി പൂച്ചകളും
പട്ടികളുമൊക്കെയായി ആ സ്ഥലം, പോകുന്ന വഴിയിലെ ഏതോ ഗ്രാമത്തിലെ
ഭക്ഷണശാലയിലായിരുന്നു ഉച്ചയൂണ്.പക്ഷെ ഭക്ഷണവിവരപ്പട്ടികയിൽ
'ഗോബി മഞ്ചൂരിയൻ, ചിക്കൻ 65, ചൈനീസ്‌ ഫ്രൈഡ് റൈസ്, നൂഡിൽസ് ......
ഇതൊക്കെ ഭക്ഷണശാലകളിൽ ഒഴിച്ചു കൂടാൻ പറ്റാത്തവ ആയിരിക്കുന്നു.

വിദേശത്തു നിന്ന് വരുന്നവരിൽ പലരും പറയുന്നത് കേട്ടിട്ടുണ്ട്, ലോകം
മുഴുവൻ  യാത്ര ചെയ്യാം പക്ഷെ ഇവിടെത്തെ ബന്ദ്, ഹർത്താൽ , സമരങ്ങൾ .....
.ഒക്കെയായി ഏറ്റവും കഷ്ടപ്പെടുന്നത് കേരളത്തിൽ എത്തുമ്പോഴാണെന്ന്.
അത് ശരിവെക്കുന്ന രീതിയിൽ തന്നെയായിരുന്നു, കോയമ്പത്തൂർ തൊട്ട്
കൊച്ചി വരെയുള്ള യാത്ര.പാലക്കാടും മറ്റും റോഡിന്റെ പണി നടക്കുന്നു.
പ്രധാന നിരത്തുകൾ ബസ്സും കാറും മറ്റു വാഹനങ്ങളും കൈയ്യടിക്കിയിരുന്നു
.റോഡിന്റെ വശത്തുള്ള മണ്ണിൽ കൂടിയുള്ള ബൈക്കുകാരുടെ യാത്ര.ചില
സിഗ്നലിന്റെ അവിടെ ടാറിട്ട റോഡിലേക്ക് കേറേണ്ടി വരും.മിക്കവാറും
ബസ്സുകളായിരിക്കും അങ്ങനെ സ്ഥലം തരേണ്ടത്.ഒരു നിമിഷമോ അതോ
അതിൻ്റെ കുറവ് സമയമോ അവർ നമുക്കനുവദിച്ചുതരും. അപ്പോൾ
മറികടക്കാൻ സാധിച്ചില്ലെങ്കിൽ അവർ മുന്നോട്ട് തന്നെ. ഏറ്റവും പേടി
തോന്നിയതും ആ നിമിഷങ്ങളിലാണ്.     വൈകുന്നേരം അഞ്ചു മണിയോടെ
ഞങ്ങൾ വീടെത്തി.

ഇങ്ങനെത്തെയൊരു യാത്രക്കു ആരും പച്ചക്കൊടി കാണിക്കില്ല
എന്നറിയാവുന്നതു കൊണ്ട് ഞാൻ ആരോടും പറഞ്ഞിട്ടില്ല. അതുകൊണ്ട്
തന്നെ കണ്ടവർക്കും കേട്ടവർക്കും അത്ഭുതം.കഴിഞ്ഞ 3000കി.മീ യാത്രയിൽ
, തട്ടാതെയും മുട്ടാതെയും കഷ്ടപ്പാടുകൾ ഇല്ലാതെ വീടെത്തിയതിന്
ദൈവത്തിന് നന്ദി പറഞ്ഞു കൊണ്ട്, ഒരു 'റൈഡർ' -ന്റെ രൂപവും ഭാവവും
മാറ്റി, ചായ ഉണ്ടാക്കാനായിട്ട് അടുക്കളയിലോട്ട് ...........


(ശുഭം)